ബുധനാഴ്‌ച, ഓഗസ്റ്റ് 22, 2012

വീതം വയ്പ്പില്‍ തര്‍ക്കം :കോണ്‍ഗ്രസ്സില്‍ പുന:സംഘടന കീറാമുട്ടി


കേരള പ്രദേശ്‌ കോണ്ഗ്രസ് കമ്മിറ്റി പുനസംഘടിപ്പിക്കണം എന്ന ആവശ്യം അതിശക്തമായതിനെ തുടര്‍ന്ന് ഇതാ ആ സല്‍ക്കര്‍മ്മം ഉടന്‍ നടത്തുകയായി എന്ന പ്രഖ്യാപനം വന്നിട്ട്  നാള്‍ കുറെയായി . പക്ഷെ ഗ്രൂപ്പെണ്ണം ഒപ്പിച്ചു സ്ഥാനമാനങ്ങളും ജില്ലാക്കമ്മറ്റികളും ആള്‍ എണ്ണവും പങ്കുവയ്ക്കാന്‍ തുടങ്ങിയപ്പോള്‍  പതിവ് പോലെ ചില വിരുതന്മാര്‍  കയ്യൂക്ക് കാണിക്കാന്‍  തുടങ്ങിയതോടെ  സംഗതികള്‍ കൈ വിട്ട് പോകുന്നതായാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് 

കോണ്‍ഗ്രസ്സില്‍ ഇനി ഗ്രൂപ്പില്ല വഴക്കുമില്ല എന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം മര്യാദാ പുരുഷോത്തമന്മാരായി പ്രതിജ്ഞ എടുത്തവര്‍ പോലും  ഇപ്പോള്‍ എന്തേ എന്നേ കാണാത്തത്  ? എന്തേ എന്നേ നോക്കാത്തത്  ?എന്ന് പരിഭവിക്കാനും പരാതി പറയാനും തുടങ്ങിയിരിക്കുന്നു . ഗ്രൂപ്പില്ലാ എന്ന്  നേതാക്കന്മാര്‍ പറഞ്ഞാലും പിളരും തോറും വളരുന്ന കേരള കോണ്‍ഗ്രസുകളെ പോലെ  കോണ്‍ഗ്രസ്സില്‍ ദിനം പ്രതി ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളും ഉണ്ടാകാന്‍ അധിക നേരമൊന്നും വേണ്ടാ എന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം ..

 ആരും ഒന്നും ഇല്ലാ എന്ന് പറഞ്ഞാല്‍ പോലും ഐ ഗ്രൂപ്പ് ,എ ഗ്രൂപ്പ് ,എന്നിവ തകര്‍ക്കാന്‍ പറ്റാത്ത വിധം പണ്ടേ അടിയുറച്ചു പോയതാണ് .പിന്നീടാണ്  അതിനല്‍ നിന്നു നാലാം ഗ്രൂപ്പും ,തിരുത്തല്‍ ഗ്രൂപ്പും ഉമ്മന്‍ ചാണ്ടി ഗ്രൂപ്പും  ചെന്നിത്തല ഗ്രൂപ്പും ,മുരളി ഗ്രൂപ്പും ,പദ്മജ ഗ്രൂപ്പും ഒക്കെ മണിക്കൂര്‍ കണക്കു വച്ചു പൊട്ടി മുളച്ചു വന്നത് . ഇതപര്യന്തമുള്ള സംഘടനയിലും  പുന: സംഘടന യിലും തിരഞ്ഞെടുപ്പിലും വീതം വയ്പ്പിലും എല്ലാം ഈ ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളും കയ്യൂക്ക് അനുസരിച്ച് സ്ഥാനം പിടിച്ചിരുന്നതുമാണ് . എന്നാല്‍  ഇക്കുറി പാര്‍ട്ടിയിലെ രണ്ട് പ്രബലര്‍ ചേര്‍ന്നു  സംഘടന ഒന്നാകെ രണ്ടായി പകുത്തു പപ്പാതി വീതം കൈപ്പിടിയില്‍  ഒതുക്കാന്‍ ശ്രമിച്ചതോടെയാണ്‌ ഐക്യം അവതാളത്തിലാകുന്നത്.

ആകെ പതിനാലു ജില്ലാ കമ്മിറ്റി അദ്ധ്യക്ഷന്മാരുടെയും പതിനെട്ടു ജനറല്‍ സെക്രട്ടറിമാരുടെയും ഇരുപതു സെക്രട്ടറി മാരുടെയും രണ്ട് വൈസ് പ്രസിഡന്റ്‌ മാരുടെയും ഒഴിവുകളാണ് ഉള്ളത് . പ്രസിഡന്റ്‌ സ്ഥാനത്തേക്ക്  തിരഞ്ഞെടുപ്പ് വേണ്ടാ എന്ന ധാരനയുള്ളത് കൊണ്ടു ചെന്നിത്തല തുടരും എന്നാണു ഇപ്പോളത്തെ വിവരം . ബാക്കിയുള്ള സ്ഥാനങ്ങളില്‍ പകുതി തങ്ങള്‍ക്കു വേണം  എന്ന്  ഉമ്മന്‍ ചാണ്ടി യും പഴയ എ വിഭാഗവും കൂടി വാശി പിടിച്ചതോടെയാണ്  ചര്‍ച്ചകള്‍ വഴിമുട്ടിയത് . ബാക്കിയുള്ളത്  ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ വിഭാഗത്തിനും എടുക്കാം എന്നാണു എ വിഭാഗത്തിന്റെ നിലപാട് .

പതിനാലു ജില്ലകള്‍ അപ്പാടെ കിട്ടിയാലും പോരാ പോരാ എന്ന് പറയിപ്പിക്കും വിധം നേതൃ ബാഹുല്യമുള്ള ഐ ഗ്രൂപ്പ്  ഉമ്മന്‍ചാണ്ടിയുടെ പിടിവാശിക്ക്‌  വഴങ്ങില്ല എന്ന്  ഉറപ്പിച്ചിരിക്കുകയുമാണ്..പോരെങ്കില്‍  ഐ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രങ്ങളായ  കണ്ണൂരും എറണാകുളവും തങ്ങള്‍ എടുക്കും എന്ന ഉമ്മച്ചന്റെ ഭീഷണിയും ഐ ഗ്രൂപ്പിന് ദഹിച്ചിട്ടില്ല . എ ഗ്രൂപ്പിന്റെ കയ്യിലുള്ള കൊല്ലം കാസര്‍ ഗോഡ് ജില്ലകള്‍ പകരം നല്‍കാമെന്നു എ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുമുണ്ട് . ഇതൊന്നും സ്വീകാര്യമല്ലാത്ത ഉറച്ച നിലപാടിലാണ് ഐ വിഭാഗം . എല്ലാം അങ്ങ് ഡല്‍ഹിയില്‍ ചെന്നു ഹൈക്കമാന്റിനെ കൊണ്ടു പരിഹരിപ്പിച്ചെടുക്കാം   എന്ന ധാരണയില്‍ ചെന്നിത്തല  അങ്ങോട്ട്‌ പോകുന്നുണ്ടെങ്കിലും  വേല വേലായുധന്റെ അടുത്തു വേണ്ടാ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍ പോകുന്നില്ല എന്നും തീരുമാനിച്ചു .

പകുതി വീതം ഇരുകക്ഷികളും സമ്മതിച്ചാല്‍ തന്നെ വയലാര്‍ രവിയുടെ നാലാം ഗ്രൂപ്പിനും  മുരളീധരനും പദ്മജയും നയിക്കുന്ന ഉപ ഗ്രൂപ്പുകള്‍ക്കും  സ്ഥാനമാനങ്ങള്‍ കൊടുക്കാന്‍ ഹൈ കമാന്റ്  എന്ത് ചെയ്യും എന്നതാണ്   അടുത്ത ചോദ്യം 
അര്‍ഹമായ അംഗീകാരം കിട്ടാതെ ഒരിഞ്ചു പിന്നോട്ടില്ല എന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്  പ്രാഥമിക ധാരണയില്‍ തഴയപ്പെട്ട ഇക്കൂട്ടര്‍ .  കരുണാകരന്‍ ജീവിച്ചിരുന്നപ്പോള്‍  പാര്‍ട്ടിയില്‍ പ്രബലരായിരുന്ന മുരളിയെയും പദ്മജയെയും ഏഴയലത്ത് അടുപ്പിക്കില്ല എന്ന നിലപാടിലാണ് കുറെ കാലമായി ഐ ഗ്രൂപ്പിലെ ചെന്നിത്തല അടക്കമുള്ള പ്രമുഖര്‍ .അത് കൊണ്ടു തന്നെ സ്വതന്ത്രമായ  സ്ഥാനമാനങ്ങള്‍   വേണമെന്ന് നേരെ സോണിയാ ഗാന്ധിയെ ചെന്നു കണ്ടു മുരളീധരന്‍ ആവശ്യപ്പെടിട്ടുണ്ട് . പദ്മജയ്ക്ക് വേണ്ടി മുരളി ഒന്നും പറഞ്ഞില്ലെങ്കിലും അവരും തരക്കേടില്ലാത്ത വിധത്തില്‍ പെര്‍ഫോം ചെയ്യുന്നുണ്ടെന്നാണ്  കോണ്ഗ്രസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന സൂചന . 
പ്രസിഡന്റ്‌ സ്ഥാനം രമേശ്‌ ചെന്നിത്തല തന്നെ തുടരുകയും ബാക്കി എല്ലാ സ്ഥാനങ്ങളിലും പുതു മുഖങ്ങള്‍ വരണം എന്നുമാണ് പൊതു ധാരണ എന്നറിയുന്നു .വൈസ് പ്രസിഡന്റ്‌ മാരായി വി ,എസ് വിജയരാഘനും ,തമ്പാനൂര്‍ രവിയും വരുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട് . എങ്കിലും വീതം വയ്പ്പില്‍  എല്ലാ ഗ്രൂപ്പുകളുടെയും ഏകോപനം ഉണ്ടാകാത്ത സാഹചര്യത്തില്‍  ബാക്കി തീരുമാങ്ങള്‍  ഇനിയും വൈകാനാണ് സാധ്യത . എ ഗ്രൂപ്പിന്റെ ഔദ്യോഗിക പിതാവാണ് എ ,കെ ആന്റണിയെങ്കിലും കേരളത്തിലെ കാര്യം കേരളത്തിലുള്ളവര്‍  തീരുമാനിക്കട്ടെ എന്ന നിലപാടില്‍  ഗാലറിയില്‍  ഇരുന്നു കളി കാണുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത് . . പണ്ട് ആപത്തു കാലത്ത് പിന്നില്‍ നിന്നു കുത്തിയവര്‍ തമ്മില്‍ അടിക്കട്ടെ എന്ന് കരുതിയാവും ഈ മൌനമെന്നുംസംശയിക്കേണ്ടിയിരിക്കുന്നു  

പാര്‍ട്ടിയില്‍    ജനാധിപത്യമില്ല ,കമ്മറ്റി പുന സംഘടിപ്പിക്കണം  മന്ത്രിസഭയില്‍  കഴിവുള്ള മന്ത്രിമാരില്ല എന്നൊക്കെ  പരിതപിച്ചു കൊണ്ടിരിക്കുന്ന വി എം സുധീരന് ഇത്തവണയും പാര്‍ട്ടിയില്‍  മാന്യമായ ഒരു സ്ഥാനം ഉണ്ടാകാന്‍ ഇടയില്ല എന്നാണു സൂചന . ഗ്രൂപ്പുകള്‍ക്ക് അതീതനായി നില്‍ക്കുന്നതിനാല്‍ സുധീരന് വേണ്ടി ഒരു ഗ്രൂപ്പും വാദിക്കുന്നില്ല എന്നതാണ് സ്ഥിതി . മുന്‍പ് തിരഞ്ഞെടുപ്പില്‍   സീറ്റ് കിട്ടിയത് പോലും ഹൈ കമാന്റ് ഇടപെട്ടത് കൊണ്ടായിരുന്നു . സമവായ ശ്രമത്തില്‍ പഴയത് പോലെ ഹൈ കമാന്റിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ സുധീരന്റെ കാര്യത്തില്‍ ഒരു നീക്ക് പോക്ക്  ഉണ്ടാകാന്‍ സാധ്യതയുള്ളൂ 
ഏതായാലും എത്ര വെട്ടി ത്തേകിയാലും കുളം നന്നാകില്ല എന്ന സ്ഥിതിയിലാണ് കോണ്ഗ്രസ്സിന്റെ അവസ്ഥ നാള്‍ക്കു നാള്‍  പോകുന്നത് ..സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ എം എല്‍ എ ആയിട്ട് പോലും കെ പി സി സി പ്രസിഡന്റിനു  ഭരണത്തില്‍ പരിഗണനയോ പങ്കാളിത്തമോ കിട്ടാത്ത നിലയില്‍  ഉണ്ടായ അസംതൃപ്തി തുടക്കം മുതല്‍  പുകഞ്ഞു നില്‍ക്കുകയാണ് .

ഭരണത്തില്‍  എന്നത് പോലെ പാര്‍ട്ടി യിലും പിടി മുറുക്കി ആധിപത്യം ഉറപ്പിക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ കരു നീക്കമായാണ്  ഐ വിഭാഗം ഇപ്പോഴത്തെ സാഹചര്യങ്ങളെ വിലയിരുത്തുന്നത് . അത് കൊണ്ടുതന്നെ ഏതു വിധേനയും അതിനു തടയിടാന്‍  പരമാവധി ശ്രമിക്കാനാണ്‌  ചെന്നിത്തയുടെ യും കൂട്ടരുടെയും ശ്രമം . അത് കൊണ്ടു കൂടിയാണ് ഉമ്മന്‍ ചാണ്ടി പോകുന്നില്ലെങ്കിലും ഡല്‍ഹിയിലേക്കു പോകാന്‍ ചെന്നിത്തല ഉറപ്പിച്ചതെന്നും വ്യക്തമായിട്ടുണ്ട് .

ഞായറാഴ്‌ച, ഓഗസ്റ്റ് 19, 2012

ഇന്ത്യ വില്പനയ്ക്ക് ..ഭരണക്കാര്‍ അഴിമതിയുടെ കൊടുമുടിയില്‍


malayalam news Aug: 19

രാജ്യം അടുത്തകാലത്തായി കണ്ട 2G സ്പെക്ട്രം അഴിമതിയേക്കാള്‍ ഭീകരമായ അഴിമതിക്കാണ് കേന്ദ്ര സര്‍ക്കാരിലെ അഴിമതി ദല്ലാള്‍ മാര്‍ അവസരമൊരുക്കിയത് ..  ഖജനാവിനുണ്ടായ നഷ്ടത്തിന്റെ കണക്ക് നോക്കിയാല്‍ സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായിരുന്നു സ്പെക്‌ട്രം അഴിമതി. വിവരവിനിമയവിപ്ലവം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി നില്കെ, വളരെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കേണ്ട ഒരു പൊതുവിഭവമാണ് ഇലക്‌ട്രോമാഗ്നെറ്റിക് സ്പെക്‌ട്രം. എന്നാല്‍, ഈ വിഭവത്തെ സ്വാര്‍ത്ഥലാഭത്തിനു വേണ്ടി ദുരുപയോഗം ചെയ്ത് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം കേന്ദ്രമന്ത്രിമാരും മറ്റ് കോര്‍പറേറ്റ് ഉപജാപകസംഘങ്ങളും ഖജനാവിനു വരുത്തി വച്ചതായാണ് മുന്‍പ് കണ്ടെത്തിയത് . കേന്ദ്ര സര്‍ക്കാര്‍ പൊതിഞ്ഞു പിടിച്ച ആ കൊള്ള പുറത്തു വന്നതോടെ അഴിമതിക്ക് കളമൊരുക്കിയവരില്‍  ചിലര്‍ ഇപ്പോള്‍ തീഹാര്‍ ജയില്‍ അഴികള്‍ എണ്ണുന്നു .

സ്പെക്രം അഴിമതിയെ ലജ്ജിപ്പിക്കുന്ന വിധത്തിലുള്ള കല്‍ക്കരി ഖനി അഴിമതി വിവാദം രാജ്യത്തിന്റെ യും അതിനെ മുന്നോട്ടു കൊണ്ടുപോകുന്ന ഏജന്റു മാരുടെയും പോക്ക് എങ്ങോട്ടാണ് എന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന  സൂചന നല്‍കുന്നു .

 കൊള്ളലാഭത്തിനായി പൊതുവിഭവങ്ങളെ കോര്‍പറേറ്റുകള്‍ക്കു വേണ്ടി തീറെഴുതുന്ന നവലിബറല്‍ നയങ്ങളുടെ വികൃതമുഖം കൂടി ഇവിടെ അനാവരണം ചെയ്യപ്പെടുകയുമാണ് 
. കേന്ദ്ര സര്‍ക്കാര്‍ വന്‍കിട  സ്വകാര്യ കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കി നല്‍കിയെന്ന സി ഐ ജി റിപ്പോര്‍ട്ട്  ആണ് വീണ്ടും രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത് . ഒരു ലക്ഷത്തി  എണ്‍പത്തി ആറായിരം കോടി രൂപയുടെ നഷ്ടമാണ് ഇത് വഴി രാജ്യത്തിനുണ്ടായത് .റിലയന്‍സ്‌ പവറിന് സര്‍ക്കാര്‍ വഴിവിട്ട സഹായം നല്‍കിയത് വഴി ഊര്‍ജ്ജ മേഖലയില്‍ ഇരുപത്തി ഒമ്പതിനായിരം കോടി രൂപയുടെ നഷ്ടം ഉണ്ടായതായും പാര്‍ലമെന്റില്‍ വച്ച സി എ ജി റിപ്പോര്‍ട്ട്   ചൂണ്ടിക്കാട്ടുന്നു .

കല്‍ക്കരി ബ്ലോക്കുകള്‍ മല്‍സര ടെണ്ടര്‍ ഇല്ലാതെ വിതരണം ചെയ്തത് നിയമ വകുപ്പിന്റെയും കല്‍ക്കരി വകുപ്പ് സെക്രട്ടറിയുടെയും നിര്‍ദ്ദേശങ്ങള്‍ മറി കടന്നാണ് എന്നാണ് സി എ ജി റിപ്പോര്‍ട്ടില്‍ ഉള്ളത് .ലേല സമ്പ്രദായം  കൊണ്ടുവന്നാല്‍ ഉണ്ടാകാവുന്ന കാലതമാസം ഒഴിവാക്കാനാണത്രേ സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കിയത് .നൂറ്റി അമ്പത് ബ്ലോക്കുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി മാത്രം നീക്കിവച്ചു . പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന യോഗത്തില്‍ ഇതിനെതിരെ കല്‍ക്കരി വകുപ്പ് സെക്രട്ടറി നിലപാട് എടുത്തെങ്കിലും തല്പര കക്ഷികളുടെ തീരുമാനം അഴിമതിക്ക് വഴിയൊരുക്കുകയായിരുന്നു എന്നാണു മനസിലാക്കുന്നത് ..അപേക്ഷകള്‍ ഒരു പരിശോധനാ സമിതി അംഗീകരിക്കുന്ന സമ്പ്രദായം തുടരുകയായിരുന്നു .നിയമ മന്ത്രാലയം നല്‍കിയ മൂന്നു ശുപാര്‍ശകള്‍  അവര്‍ കണ്ടില്ലെന്നു നടിച്ചു .

രാജ്യത്തിന്  ഈ ക്രമ വിരുദ്ധമായ ഇടപാട് വഴി ഉണ്ടായ നഷ്ടം ചൂണ്ടിക്കാണിച്ചപ്പോള്‍  അടിസ്ഥാന  സൌകര്യ വികസനത്തിനുള്ള പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നായാണ് കല്‍ക്കരി ബ്ലോക്കുകളെ കണ്ടതെന്നും വരുമാന  സ്രോതസ്  അല്ലെന്നുമാണ്     സര്‍ക്കാര്‍ വാദിച്ചത് ..  .

സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയ ഖനികളില്‍ നിന്ന് ഒരു കോടി എണ്‍പത്തി അഞ്ചു ലക്ഷത്തി അയ്യായിരത്തി തൊണ്ണൂറ്റി  ഒന്ന് ദശാംശം മൂന്നു നാല് കോടി .രൂപയുടെ ലാഭം അവരുണ്ടാക്കി ! 

കല്‍ക്കരി ബ്ലോക്കുകള്‍ ലേലം ചെയ്തു നല്‍കിയിരുന്നു എങ്കില്‍ ഇതില്‍ ഒരു ഭാഗം വരുമാനമെന്കിലും സര്‍ക്കാരിനു ലഭിക്കുമായിരുന്നു .

ഡല്‍ഹി വിമാനത്തവളത്തില്‍ നിന്ന്  വികസന ഫീസ്‌ എന്ന ഇനത്തില്‍ യാത്രക്കാരില്‍ നിന്ന് മൂവായിരത്തി നാനൂറ്റി പതിനഞ്ചു കോടി രൂപ  പിരിക്കാന്‍ ജി എം ആര്‍ നെ അനുവദിച്ച സര്‍ക്കാര്‍ നടപടിയും ക്രമ വിരുദ്ധമാണെന്ന് കണ്ടെത്തിക്കഴിഞ്ഞു  .

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സ്ഥലം നല്‍കേണ്ടി വരുമ്പോള്‍  ഏക്കര്‍ ഒന്നിനു കണക്കാക്കുന്നത്  ലക്ഷങ്ങളുടെ മതിപ്പ് വിലയാണ് എന്നിരിക്കെ റിലയന്‍സ് പോലുള്ള കൊര്‍പ്പറേറ്റ് കമ്പനികള്‍ക്ക്  ഏക്കര്‍ ഒന്നിന് വെറും നൂറു രൂപയ്ക്ക് പോലും നൂറുക്കണക്കിന് ഏക്കര്‍ ഭൂമി നല്‍കിയെന്നതാന്  ആശ്ചര്യ കരം . ജനജീവിതത്തിലും സര്‍ക്കാര്‍  ആവശ്യങ്ങള്‍ക്കും ഒന്നും ആവശ്യമായ സ്ഥല സൗകര്യം ഇല്ലാത്ത ദല്‍ഹിയില്‍ വിമാന താവളത്തിന് സമീപത്തെ കണ്ണായ സ്ഥലത്തിനാണ് വെറും നൂറു രൂപ എന്നോര്‍ക്കണം .. 

ഊര്‍ജ്ജ പദ്ദതിക്കായി അനുവദിച്ച .കല്‍ക്കരി ബ്ലോക്കുകള്‍ റിലയന്‍സ്‌ പവര്‍ ലിമിറ്റഡ്‌ മറ്റു പദ്ധതികള്‍ക്കായി ഉപയോഗിച്ചത് വഴി ഇരുപത്തി ഒമ്പതിനായിരത്തി മുപ്പത്തി മൂന്നു കോടി യുടെ അധിക ലാഭം അവര്‍ക്കുണ്ടായി എന്നും സി എ ജി യുടെ റിപ്പോര്‍ട്ട് പറയുന്നു .എല്ലാ കരാറുകളും ചേര്‍ത്തു രണ്ടു ലക്ഷത്തി ഇരുപത്തയ്യായിരം കോടി രൂപയുടെ അധിക ലാഭം സ്വകാര്യ കുത്തകകള്‍ക്ക് ഉണ്ടാക്കി കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കളമൊരുക്കി എന്നാണു വ്യക്തമായിട്ടുള്ളത്  
ഒരു സമയത്ത് പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് നേരിട്ടും പിന്നീട ഘടക കക്ഷി മന്ത്രി ഷിബു സോറനും ചുമതല വഹിച്ചിരുന്ന വകുപ്പാണ് ഖനി  വകുപ്പ് . പ്രധാനമന്ത്രിയുടെ ഭരണ കാലത്താണ് ഈ തീവെട്ടി ക്കൊള്ള നടന്നിട്ടുള്ളതും .സ്വാഭാവികമായും ഉത്തരവാദിത്ത്വം അദ്ദേഹത്തിനുമുണ്ട് .വിമാത്താവള അഴിമതിക്ക് കളമൊരുക്കിയ വ്യോമയാന വകുപ്പ് ആകട്ടെ .എന്‍ സി പി മന്ത്രി . പ്രഫുല്‍ പട്ടേലിന്റെ മുഖ്യ ചുമതലയിലും ആണ് .

ഡീസലിന്റെയും പെട്രോള്‍ പാചക വാതക ഉള്പ്പന്നങ്ങളുടെയും അടിക്കടിയുള്ള വിലക്കയറ്റം കൊണ്ടും രാജ്യത്തെ ആളോഹരി കടത്തിന്റെ നിരക്ക് കൂടുന്നത് കൊണ്ടും അവശ്യ സാധന വിലക്കയറ്റം കൊണ്ടും ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ ആണ്  കുത്തകകളെ താലോലിച്ചു കേന്ദ്ര സര്‍ക്കാര്‍  രാജ്യത്തെ പരസ്യമായി വില്പനയ്ക്ക് വച്ച് സ്വന്തം കീശ വീര്‍പ്പിക്കുന്ന നടപടികള്‍ 
എന്നിടത്താണ്  അഴിമതിയുടെ വ്യാപ്തി  കൂടുതല്‍ ആഴത്തിലാക്കുന്നത് .