തിങ്കളാഴ്‌ച, ഒക്‌ടോബർ 08, 2012

കള്ളു കച്ചവടത്തിന്റെ ഉള്ളുകള്ളികള്‍


ള്ള് ഷാപ്പുകള്‍ അടച്ചു പൂട്ടണം എന്ന കോടതി നിര്‍ദ്ദേശവും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വിവിധ രാഷ്ട്രീയ കക്ഷികളുടെ നിലപാടുകളുമാണ് ഇപ്പോള്‍ നാട്ടിലെ പ്രധാന ചര്‍ച്ച . ഒറ്റനോട്ടത്തില്‍ നല്ല തീരുമാനമെന്ന്  ഒരു വിഭാഗം വാദിക്കുമ്പോള്‍  ഒട്ടും അനുവദനീയമായ കാര്യമല്ല കള്ള് നിരോധനം എന്ന കടുത്ത നിലപാടിലാണ്  കൊണ്ഗ്രസ്സും സി പി എമ്മും അടക്കമുള്ള പ്രമുഖ  രാഷ്ട്രീയ പാര്‍ട്ടികള്‍ . കള്ളുകച്ചവട നിരോധനത്തെ സാമുദായിക വല്ക്കരിച്ചു വിവാദമാക്കാനും ശ്രമങ്ങളാരംഭിച്ചിട്ടുണ്ട് .

കള്ളിന് നിരോധനം ഉണ്ടായാല്‍  വിദേശ മദ്യത്തിന്റെ ഉപഭോഗം കൂടും എന്നതാണ്   ഒരു വാദം. കള്ള് നിരോധിക്കാന്‍  സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്  ഇതേ സമയം തന്നെ സര്‍ക്കാരിന്റെ എതിര്‍പ്പുകളെ അവഗണിച്ചു സ്വകാര്യ ബാര്‍ ലൈസന്‍സുകള്‍ക്കു അനുമതി കൊടുത്തതിലെ പൊരുത്തക്കേടും  മുഴച്ചു നില്‍ക്കുന്നു .  ഈ മേഖലയില്‍ പണി ചെയ്യുന്ന തൊഴിലാളികള്‍ക്കു തൊഴില്‍ നഷ്ടപ്പെടും എന്നതാണ്  മദ്യ വ്യവസായ തൊഴിലാളി യൂണിയനുകളുടെ കുത്തകയുള്ള പ്രമുഖ .രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന മറ്റൊരു ന്യായം . സര്‍ക്കാരാകട്ടെ  നിര്‍ത്തിയാലും നിര്‍ത്തിയില്ലെങ്കിലും ഞങ്ങള്‍ക്കൊന്നുമില്ല എന്ന നാട്യത്തിലും തുടരുന്നു .

കേരളത്തില്‍ മുസ്ലിം ലീഗ് മാത്രമാണ് ഔദ്യോഗികമായി കള്ള് നിരോധനം വേണമെന്ന് ആവശ്യമുന്നയിച്ചിട്ടുള്ളത് . പ്രധാന സാമൂഹിക വിപത്തുക്കള്‍ക്ക് കാരണം എന്ന നിലയിലാണ് അവരുടെ ആവശ്യം .അപ്പോള്‍ വിദേശ മദ്യം തടയേണ്ടതല്ലേ എന്ന ന്യായമായ ചോദ്യം ഉയരുന്നുണ്ട് .മുന്‍പ് ആന്റണി സര്‍ക്കാര്‍ ചാരായ നിരോധനം കൊണ്ടുവന്നപ്പോള്‍ 
തൊഴില്‍ രഹിതരായി തീര്ന്നവരെ സര്‍ക്കാര്‍ വക ബിവറേജസ് കോര്‍പ്പരേഷന്‍ മദ്യ വില്പന കേന്ദ്രങ്ങളിലേയ്ക്ക് പുനരധിവസിപ്പിക്കുകയായിരുന്നു  തുടര്‍ന്ന് വന്ന  ഇടതു സര്‍ക്കാര്‍   സഹകരണ  സംഘങ്ങള്‍ രൂപീകരിച്ചു കള്ള് വില്പന തുടങ്ങുകയും ചെയ്തു .ഈ സംഘങ്ങള്‍ പുനരുജ്ജീവിപ്പിച്ചാല്‍   നാട്ടില്‍ ശുദ്ധമായ കള്ള് വില്‍ക്കാന്‍ കഴിയും എന്നാണു സി പി എമ്മിന്റെ അവകാശ വാദം .

വാദപ്രതിവാദങ്ങള്‍ ചൂടേറുന്നതിനിടയില്‍ കോടികള്‍ മറിയുന്ന കള്ളു വ്യവസായത്തിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് അല്പം  ആലോചിക്കുനത്  നന്നായിരിക്കും .ആ വഴി ചിന്തിച്ചാല്‍ കേരളത്തില്‍ ഒഴുകുന്ന  വ്യാജക്കള്ളിനെക്കുറിച്ച് ഏകദേശ രൂപം കിട്ടുകയും ചെയ്യും 

കേരളത്തിലാകമാനം ഉള്ള നൂറ്റി മുപ്പത്താറു .റെയ്ഞ്ച്കളിലായി പടര്‍ന്നു പന്തലിച്ചു കിടക്കുകയാണ് കള്ളുഷാപ്പുകള്‍ ..എല്ലാ ജില്ലകളിലുമായി കള്ളുചെത്താന്‍ കഴിഞ്ഞ സാമ്പത്തിക വര്ഷം എക്സൈസ്‌ വകുപ്പില്‍ കരമടച്ചത്   5,79,741 തെങ്ങുകള്‍ക്കാണ്. ഒരു ഷാപ്പിന്റെ പരിധിയില്‍ ചെത്താന്‍ കുറഞ്ഞത് അമ്പത് തെങ്ങ് എങ്കിലും വേണം എന്നതാണ് നിബന്ധന .എങ്കിലേ ഷാപ്പിനു ലൈസന്‍സ്  നല്‍കാന്‍ നിയമം ഉള്ളൂ .തെങ്ങ് ഒന്നിന് പ്രതിവര്‍ഷം മുപ്പതു രൂപയാണ് കരം .ഒരു തെങ്ങ്‌ ശരാശരി ഒന്നര ലിറ്റര്‍  ള്ളൂ മാത്രമേ ഉല്പാദിപ്പിക്കൂ  എന്നാണു എക്സൈസ്‌ വകുപ്പിന്റെ കണക്ക് . ഇതനുസരിച്ച്  കേരളത്തിലെ മൊത്തം പ്രതിദിന ള്ളൂല്പാദനം 8.7 ലക്ഷം ലിറ്റര്‍.   ഓരോ റെയ്ഞ്ചിലും ദിവസേന വില്‍ക്കുന്നത് 15,000 ലിറ്റര്‍ കള്ളെന്ന് എകൈ്‌സസ് വകുപ്പിന്റെ കണക്ക്. അങ്ങനെയാണെങ്കില്‍ ആകെ വേണ്ടത് ദിവസം 20.4 ലക്ഷം ലിറ്റര്‍. യഥാര്‍ത്ഥ ഉപഭോഗം ഇതിലും കൂടുതലാണെന്നാണ് കരുതുന്നത്. 

കള്ളുകച്ചവടം വഴി പ്രതിദിനം ഒന്‍പതു കോടി രൂപയില്‍ അധികം വിറ്റുവരവ് ഉണ്ടെന്നാണ്  ഏകദേശ കണക്ക് ..അങ്ങിനെയെങ്കില്‍ അധികമായി ഉല്‍പ്പാദിപ്പിക്കുന്ന കള്ളിന്റെ ഉറവിടം ഏതെന്നു കണ്ടുപിടിക്കേണ്ടി വരും ..അവിടെയാണ് കേരളത്തിലൊഴുകുന്ന വ്യാജ കള്ളിന്റെ വ്യാപ്തി എത്രയെന്നു തിരിച്ചറിയുക .

സര്‍ക്കാരും എക്സൈസ്‌ ,പോലീസ്‌ ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളുംഅന്യസംസ്ഥാന സ്പിരിറ്റ് ലോബിയും അബ്കാരികളും  ചേര്‍ന്നുള്ള കൂട്ട് കച്ചവടമായി കള്ളുവ്യവസായം മാറിയിട്ടു ദശകങ്ങളായി .മാറി മാറി വരുന്ന സര്‍ക്കാരുകള്‍ എല്ലാം ഈ കച്ചവടത്തിനു മൌനാനുവാദം നല്‍കിയും പോന്നു ,വല്ലപ്പോഴും വ്യാജ മദ്യ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രംതാല്‍ക്കാലിക  നടപടികള്‍ എടുത്തു ജനങ്ങളെ  കബളിപ്പിക്കുന്ന സമ്പ്രദായമാണ് എന്നും നടക്കുന്നത് . വ്യാജ കള്ളുല്പാദനത്തിനു താരതമ്യേന നിരുപദ്രവകരമായ മായം കലര്ത്തുന്നത് മുതല്‍  മനുഷ്യജീവന്  ഹാനിവരുത്തുന്ന വീര്യം കൂടിയ വിഷ പദാര്‍ഥങ്ങളും രാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ലാബരട്ടറട്ടറികളില്‍ ഉപയോഗിക്കുന്ന സ്പിരിറ്റ് വരെ വന്‍ തോതില്‍  വിഷക്കള്ള് ഉണ്ടാക്കാന്‍  ഉപയോഗിക്കപ്പെടുന്നുണ്ട് . ഈ വസ്തുതകള്‍  കള്ളുനിരോധനത്തെ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും ബോധ പൂര്‍വ്വം മറച്ചു പിടിക്കുന്നതിനു പിന്നില്‍ ഈ വ്യവസായത്തിലൂടെ ഇവരിലേക്ക് അനധികൃതമായി എത്തിച്ചേരുന്ന സമ്പത്തിന്റെ ധാരാളിത്തം മാത്രമാണ് എന്ന് തിരിച്ചറിയാന്‍  പ്രയാസമില്ല .

തെങ്ങ് കൃഷി തന്നെ നഷ്ടത്തിലായ കേരളത്തില്‍ തെങ്ങില്‍ നിന്നുല്പാദിപ്പിക്കുന്ന കള്ളുവില്പന നിരോധിച്ചാല്‍ തൊഴില്‍ മേഖല നഷ്ടപ്പെടും  എന്നത് തികച്ചും വ്യാജമായ പ്രസ്താവനയാണ് . അങ്ങിനെയെങ്കില്‍ തെങ്ങ് കൃഷിയിലേക്ക് മദ്യ വ്യവസായ തൊഴിലാളികളെ തിരിച്ചു വിടാന്‍ 
സംഘടനകളും സര്‍ക്കാരുകളും മുന്കയ്യെടുക്കട്ടെ ..