ഞായറാഴ്‌ച, സെപ്റ്റംബർ 02, 2012

ഇനി കേരളവും ഭാരതവും ഷീലയുടെ ഗ്ലാമറില്‍ തിളങ്ങും .....

Add caption


രു കാലത്തെ മലയാള സിനിമാപ്രേക്ഷകരുടെ ലഹരി ആയിരുന്ന താരം ഷീല കൊണ്ഗ്രസില്‍ ചേരാന്‍  ഒരുക്കം തുടങ്ങി എന്ന വാര്‍ത്ത കുറച്ചു ദിവസമായി കോണ്ഗ്രസ് വൃത്തങ്ങള്‍ക്കിടയില്‍ രഹസ്യമായ ചര്‍ച്ചാ വിഷയമാണ് ..ഇന്നലെ ഈ വാര്‍ത്ത ശരിവയ്ക്കും വിധം അവര്‍ എ. കെ. ആന്റണിയെ നേരില്‍ ചെന്നു ആഗമനോദ്ദേശം അറിയിക്കുകയും ചെയ്തു .

പഴയ കാല മലയാള സിനിമയിലെ ഈ താര റാണി  നവതരംഗത്തില്‍   പെട്ട് എണ്‍പതുകളില്‍ സിനിമാ രംഗം വിട്ടു കുടുംബ ജീവിതം നയിച്ചെങ്കിലും  സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെ ഒരു തിരിച്ചു വരവ് നടത്തി  വീണ്ടും സിനിമയില്‍ "ഉണ്ട്  എന്നാല്‍    ഇല്ല " എന്ന മട്ടില്‍ നില്‍ക്കുമ്പോള്‍  ആണ്  മുന്‍ഗാമികളെ പോലെ  കോണ്‍ ഗ്രസ്സില്‍  ചേര്‍ന്ന്  രാഷ്ട്ര സേവനം നടത്താന്‍  ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് . 

തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലം ആയ തമിഴ്‌ നാട്ടില്‍  അരശാന്കം  വാഴുന്ന മന്നന്മാരും തായ്‌ മാര്കളും സിനിമയില്‍ നിന്ന് വന്നവരാണ് .ഏഴൈ തോഴന്‍  എം .ജി ആറും , കലൈന്ജര്‍ കരുണാനീധിയും , അമ്മ ജയലളിതാവും ,  ശരത് കുമാറും , ഒക്കെ അങ്ങനെ വന്നു വെട്റിക്കൊടി പാറിച്ഛവരുമാണ് . എന്നാല്‍ കെ പി സി സി ജനറല്‍ സെക്രട്ടറി ആയിരുന്ന രാജ മോഹന്‍ ഉണ്ണിത്താനെ സിനിമയില്‍ അഭിനയിപ്പിക്കുക വഴി കേരളത്തില്‍  രാഷ്ട്രീയ ക്കാരെ സിനിമയില്‍  വാഴിക്കാന്‍ ആ രംഗത്തുള്ളവര്‍ തയ്യാറായി  എങ്കിലും സിനിമാക്കാരെ രാഷ്ട്രീയത്തില്‍ വാഴിക്കാന്‍  പോന്ന അത്ര ഹൃദയ വിശാലത മലയാളികള്‍ക്ക് ഇനിയും കൈവന്നിട്ടില്ല . തൊണ്ണൂറുകളില്‍ നമ്മുടെ നിത്യ ഹരിത നായകന്‍  പ്രേം നസീര്‍  കൊണ്ഗ്രസാകുന്ന ഗംഗയില്‍ മുങ്ങി കുളിക്കാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചു കൊണ്ട്  രാഷ്ട്രീയ പ്രവേശം നടത്തിയിരുന്നു ..അതോടെ മലയാളികള്‍ക്കിടയില്‍  അദ്ദേഹത്തിനുണ്ടായിരുന്ന പക്ഷപാത രഹിതമായ അംഗീകാരത്തിനും സ്നേഹത്തിനും ഇടിവ് സംഭവിച്ചു . കൊണ്ഗ്രസില്‍ ചേര്‍ന്നത്‌ കൊണ്ട് അദ്ദേഹത്തിനോ കൊണ്ഗ്രസിനോ ജനങ്ങള്‍ക്കോ  എന്തെങ്കിലും മാറ്റമോ  പ്രയോജനമോ ഉണ്ടായോ എന്ന് ചോദിച്ചാല്‍  ഒരു വലിയ വട്ട പൂജ്യമാകും ഉത്തരം .

പിന്നെ മാദക റാണി എന്ന് പേരുകേട്ട നടി ഉണ്ണിമേരി കൊണ്ഗ്രസില്‍ ചേര്‍ന്ന്  രാജ്യസേവന സന്നദ്ധയായി .തിരഞ്ഞെടുപ്പുകളില്‍ വോട്ടു ചോദിച്ചു നടന്ന അവരെ പിന്നെ കോണ്ഗ്രസ് വേദികളിലോ  ജനസേവന രംഗത്തോ ആരും കണ്ടതായി ചരിത്രമില്ല .

അന്തരിച്ച നടന്‍ മുരളി രാഷ്ട്രീയത്തില്‍ ഇറങ്ങി ഇടതു പക്ഷത്തിന് വേണ്ടി ആലപ്പുഴയില്‍ പാര്‍ ലമെന്റ് മണ്ഡലത്തില്‍  വി എം സുധീരനുമായി മത്സരിച്ചു പരാജയപ്പെട്ടു .അതോടെ അദ്ദേഹം ചിഹ്നവും  കൊടിയും  താഴെവച്ച് സലാം പറഞ്ഞു . 

കച്ചവടക്കാരും .വ്യവസായികളും , കള്ളു കച്ചവടക്കാരും  അണ്ടനും അടകോടനും വരെ കേരള രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കി വിജയിച്ചിട്ടുണ്ട് ,ചിലര്‍ എം എല്‍ എ യും എം പി യും മന്ത്രിയും വരെ ആയിട്ടുണ്ട്‌ .പക്ഷെ സിനിമാക്കാര്‍ എന്ന ലേബലില്‍ വന്ന ഒരാളെ പോലും പരിഗണിക്കാന്‍  മലയാളികള്‍ക്കായിട്ടില്ല  ,മന്ത്രി ഗണേശനെ കാണാതെയല്ല ,ഇത് പറയുന്നത് .അദ്ദേഹം രാഷ്ട്രീയ കുടുംബത്തില്‍ ജനിച്ചു രാഷ്ട്രീയ ക്കാരനായി തന്നെ വളര്‍ന്നു വന്നയാള്‍ ആണ്

ഏതായാലും ഷീലയ്ക്ക് ഇപ്പോള്‍ ഈ ഉള്‍വിളി തോന്നാന്‍ കാരണം എന്താണെന്ന് വ്യക്തമല്ല . എന്തെങ്കിലും കാര്യം കാണും എന്നാണു കൊണ്ഗ്രസിലെ പയ്യന്മാരുടെ കമന്റ് .രണ്ടു ദശകത്തോളം അടക്കിവാണ  തട്ടകമായിരുന്ന സിനിമയില്‍  മകന്‍ വിഷ്ണുവിന് സ്ഥിരമായ ഒരു സീറ്റ് ഒപ്പിക്കാന്‍ കഴിയാതെ പോയ ഷീലാമ്മയ്ക്ക് കുതികാല്‍ വെട്ടികളും കസേര മോഹികളും  അടക്കി വാഴുന്ന  രാഷ്ട്രീയത്തില്‍ ഒരു സീറ്റ്‌ പോയിട്ട്  കാലൊടിഞ്ഞ ഒരു സ്റ്റൂള്‍ എങ്കിലും  കിട്ടിയാല്‍ ഭാഗ്യം . ഏതായാലും അല്പം മൂത്ത് പോയതാനെന്കിലും സിനിമാ താരം എന്നും താരം തന്നെയാണ് .ആ ഗ്ലാമര്‍ എന്നും ഗ്ലാമര്‍ തന്നെയാണ് ..പറയാന്‍ പറ്റില്ല ..എല്ലാം മാറി മറിയാന്‍ അധികം സമയം ഒന്നും വേണ്ട ..ചിലപ്പോള്‍ കോണ്ഗ്രസ്സും കേരളവും ഇന്ത്യയും ഇനി തിളങ്ങാന്‍ പോകുന്നത് ഷീലാ മ്മയുടെ ഗ്ലാമര്‍ കൊണ്ടായിരിക്കും ..ജയ് ഹിന്ദ്‌ ...